ബെംഗളൂരു: നായ, പാമ്പ്, മറ്റു മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തിര ചികിൽസ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ സെക്ഷൻ 11ലാണ് ഭേദഗതി വരുത്തിയത്.
മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിൽസയും നൽകണം. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് ഭേദഗതി. ജില്ലാ രജിസ്‌ട്രേഷൻ ആൻഡ് ഗ്രീവൻസ് അതോറിറ്റി നിശ്‌ചയിച്ച നിരക്കാണ് ആശുപത്രികൾ ഈടാക്കേണ്ടത്. ചികിൽസാ തുക നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടേത് സുവർണ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ തിരിച്ചു നൽകും.
നായയുടെ കടിയേറ്റവർക്കായി റേബീസ് വാക്‌സിൻ, പാമ്പ് കടിയേറ്റവർക്കായി ആന്റിവെനം എന്നിവയുടെ ലഭ്യത ആശുപത്രികളിൽ ഉറപ്പ് വരുത്തണം. സംസ്‌ഥാനത്ത് നായ, പാമ്പ് എന്നിവയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അടിയന്തിര ചികിൽസ ലഭിക്കാത്തതിനെ തുടർന്നാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!





































