ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 1.04 കോടി രൂപയും 20 കിലോ സ്വർണവും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനിക വേഷത്തിലാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നാടൻ തോക്കുകളും മറ്റു മാരകായുധങ്ങളും ഇവരുടെ കൈയിൽ ഉണ്ടായിരുന്നുവെന്നും പോലീസ് എഫ്ഐആറിൽ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിജയപുരയിലെ ചദ്ചന ടൗണിലെ എസ്ബിഐ ശാഖയിൽ വൻ കൊള്ള നടന്നത്. വൈകീട്ട് 6.30ഓടെ അന്നത്തെ പ്രവൃത്തി സമയം അവസാനിച്ച നേരത്താണ് കവർച്ച നടന്നത്. കവർച്ചക്കാരിൽ മൂന്നുപേർ ബാങ്കിന് അകത്ത് കയറുകയും രണ്ടുപേർ പുറത്ത് കാവൽ നിൽക്കുകയുമായിരുന്നു.
മാനേജർ ഉൾപ്പടെയുള്ള ജീവനക്കാരെ തോക്കുകാട്ടി ബന്ദിയാക്കിയായിരുന്നു കവർച്ച. ബാങ്കിനുള്ളിൽ നിന്ന് ഏതാനും വെടിയുണ്ടകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ അവധിയിൽ ആയിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. തൊപ്പിയും കണ്ണടയും ധരിച്ച, മാസ്ക് വെച്ച ഒരു യുവാവാണ് ബാങ്കിൽ ആദ്യം എത്തിയതെന്നാണ് മാനേജർ മൊഴി നൽകിയത്.
അപേക്ഷാ ഫോം നൽകാനെന്ന ഭാവത്തിൽ ഇയാൾ മാനേജരുടെ കാബിനിൽ കയറി. മാനേജരും മറ്റൊരു ജീവനക്കാരനും സ്ട്രോങ് റൂമിന്റെ സമീപത്തേക്ക് പോയപ്പോൾ ഇയാൾ പിന്നാലെയെത്തി തോക്ക് ചൂണ്ടുകയായിരുന്നു. പിന്നാലെ, കൂടുതൽ പേർ തോക്കുമായെത്തി ജീവനക്കാരെ കൈയും കാലും കെട്ടി ബന്ദികളാക്കിയാണ് സ്വർണവും പണവും കവർന്നത്. മോഷ്ടാക്കൾ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
Most Read| 70 ദിവസം, 14,722 കിലോമീറ്റർ, 22 സംസ്ഥാനങ്ങൾ; കാറിൽ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി ജോസഫൈൻ