കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് തിരിച്ചടി. ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും ജസ്‌റ്റിസ് കെ ബാബു ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി.
ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ഇഡി നൽകുന്നില്ലെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിനാധാരം ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ ആണെന്നും ഇതിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യമാണെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ഈ ആവശ്യവുമായി ഇഡിയെ സമീപിച്ചെങ്കിലും അനുകൂലമായല്ല അവർ പ്രതികരിച്ചത്. ഇഡിയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് വിചാരണാ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയിൽ ഇഡി നൽകിയ 90 രേഖകൾ കൈമാറണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ഈ രേഖകൾ ഫൊറൻസിക് ലാബിലേക്ക് അയക്കാനാണെന്നും ഒപ്പുകൾ ഉൾപ്പടെ പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി. നേരത്തെ, ഫോറൻസിക് ലാബ് ഡയറക്‌ടറേയും അസി.ഡയറക്‌ടറേയും കോടതി സ്വമേധയാ കക്ഷിചേർത്തിരുന്നു.
Most Read| മരണത്തിന്റെ ചൂളംവിളി; പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്