നിലമ്പൂർ: പിവി അൻവറിനെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവർ മുന്നോട്ടുവെച്ച കാര്യങ്ങളും സംസ്‌ഥാന നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെസി വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി ചർച്ച നടത്തും. എന്താണ് ആശയവിനിമയത്തിലെ തകരാർ എന്നത് പരിശോധിക്കും. അതിനുശേഷം അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം എന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം.
സർക്കാറിന്റെ കെടുകാര്യസ്‌ഥതയ്‌ക്ക് എതിരായിട്ടും അഴിമതിക്കെതിരായിട്ടും ചില നിലപാടുകൾ ഉയർത്തിപ്പിടിച്ച് പിവി അൻവർ രാജിവെച്ചതാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം. സർക്കാരിന്റെ അഴിമതിക്കെതിരായി, സർക്കാരിനെ താഴെയിറക്കാൻ വേണ്ടിയുള്ള നടപടികളുടെ ആദ്യപടിയായിരുന്നു അദ്ദേഹത്തിന്റെ രാജി.
അദ്ദേഹത്തിന്റെ വികാരം മാനിക്കണമെന്നാണ് യുഡിഎഫിന്റെയും പൊതുവായ വികാരം. അൻവറിനെ ഒറ്റപ്പെടുത്തണമെന്നോ മാറ്റിനിർത്തണമെന്നോ ഉള്ള ചിന്താഗതി യുഡിഎഫിൽ ആർക്കുമില്ല. ആശയവിനിമയത്തിൽ വന്ന പിഴവ് എന്താണോ അത് സംസാരിച്ച ശേഷമേ മനസിലാകൂ എന്നും കെസി വേണുഗോപാൽ പറഞ്ഞു.
അൻവർ ഉയർത്തിയ പോരാട്ടത്തിന് വേണ്ടിയാണ് ഞങ്ങളും മുന്നിൽ നിൽക്കുന്നത്. അത് ശക്‌തമായി ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ സർക്കാർ ജനവിരുദ്ധ സർക്കാരാണ്. ഈ സർക്കാരിന്റെ അവസാനം നിലമ്പൂരിന്റെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആയിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. നിലമ്പൂരിൽ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അൻവർ തീരുമാനിക്കട്ടെയെന്നും സതീശൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, സതീശന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ ഇന്ന് രംഗത്തെത്തിയിരുന്നു.
Most Read| ജൂണിലെ വൈദ്യുതി ബില്ലിൽ സർചാർജ് കുറയും; കെഎസ്ഇബി