കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്‌റ്റ് പുനഃക്രമീകരിക്കണമെന്നും അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും വ്യക്‌തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
റാങ്ക് ലിസ്‌റ്റ് പുറത്തിറക്കുന്നതിന് ഒരുമണിക്കൂർ മുൻപ് മാത്രമാണ് പ്രോസ്‌പെക്‌ടസിൽ മാറ്റം വരുത്തിയതെന്ന് ജസ്‌റ്റിസ് ഡികെ സിങ് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ പ്രോസ്‌പെക്‌ടസ് അനുസരിച്ച് പുതിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കാനും കോടതി നിർദ്ദേശിച്ചു. ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കീം പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്.
മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്‌ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസിൽ പ്ളസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷാ പ്രോസ്‌പെക്‌ടസിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് പുതിയ സമവാക്യമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സർക്കാരിന് വലിയ തിരിച്ചടിയാകുന്നു ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രോസ്‌പെക്‌ടസ് സർക്കാർ പുറത്തിറക്കുന്നതും ഇതുപ്രകാരം പരീക്ഷ നടത്തുന്നതും. തുടർന്ന് എൻട്രൻസ് മാർക്കിന്റെയും പ്ളസ് ടുവിന്റെയും മാർക്കിന്റെ അടിസ്‌ഥാനത്തിൽ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുകയാണ് ചെയ്യുക.
എന്നാൽ, ഇത്തരത്തിൽ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ 15-20 മാർക്ക് വരെ കുറയുന്നതായി ഏറെക്കാലമായി പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്‌റ്റ് നിർണയിക്കാൻ സർക്കാർ പുതിയ സമവാക്യം കൊണ്ടുവരികയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രോസ്‌പെക്‌ടസ് പുനഃക്രമീകരിക്കുകയും ചെയ്‌തു.
Most Read| പൊതുവേദികളിൽ ഇല്ല, ബ്രിക്‌സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?