കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ച സാഹചര്യത്തിൽ വീണ്ടും മേൽക്കോടതിയിലേക്ക് അപ്പീലുമായി പോവാനില്ലെന്ന് സർക്കാർ. പഴയ ഫോർമുല പ്രകാരം പുതുക്കിയ ലിസ്‌റ്റ് ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.
പഴയ പ്രോസ്‌പെക്‌ടസ് പ്രകാരം പുതിയ റാങ്ക് ലിസ്‌റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാരിന് വീഴ്‌ച പറ്റിയെന്ന് പറയാൻ കഴിയില്ല. എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്‌തമാക്കി.
പഴയ മാനദണ്ഡത്തിൽ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദൽ കണ്ടെത്താൻ ശ്രമിച്ചത്. അത് തെറ്റാണെന്നല്ല മറിച്ച് പ്രോസ്‌പെക്‌ടസിൽ മാറ്റം വരുത്തിയ സമയം ശരിയല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. യഥാർഥത്തിൽ പ്രോസ്‌പെക്‌ടസിൽ ഏത് സമയത്തും മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ട്. പക്ഷേ, കോടതിവിധി അംഗീകരിക്കുകയാണ്.
എഐടിസി പ്രവേശനത്തിന് അവസാന തീയതി പറഞ്ഞിരിക്കുന്നത് ഓഗസ്‌റ്റ് 14 ആണ്. അതിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ സാഹചര്യത്തിൽ കഴിഞ്ഞവർഷം വരെ തുടർന്ന പ്രക്രിയ തന്നെ തുടരും. കുട്ടികളുടെ അവസരം നഷ്‌ടപ്പെടാൻ പാടില്ല. റാങ്ക് പട്ടിക പുതുക്കുമ്പോൾ തർക്കമുള്ളവർക്ക് കോടതിയിൽ പോകാമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. റദ്ദാക്കിയ റാങ്ക് ലിസ്‌റ്റിൽ ആദ്യ പത്തിൽ അഞ്ചുപേരും ആദ്യ നൂറിൽ 45 പേരും സ്‌റ്റേറ്റ് സിലബസിൽ പഠിച്ച കുട്ടികളായിരുന്നു. ഒന്നാം റാങ്ക് നേടിയ ജോൺ ഷിനോജ് ഉൾപ്പടെയുള്ളവരുടെ റാങ്കിൽ മാറ്റം വരുമോ എന്ന് പുതിയ റാങ്ക് ലിസ്‌റ്റ് ഇറങ്ങിയാൽ മാത്രമേ അറിയാൻ കഴിയൂ.
റാങ്ക് ലിസ്‌റ്റ് പുനഃക്രമീകരിക്കണമെന്നും അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും വ്യക്‌തമാക്കിക്കൊണ്ടാണ് ഹൈക്കോടതി റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയത്. റാങ്ക് ലിസ്‌റ്റ് പുറത്തിറക്കുന്നതിന് ഒരുമണിക്കൂർ മുൻപ് മാത്രമാണ് പ്രോസ്‌പെക്‌ടസിൽ മാറ്റം വരുത്തിയതെന്ന് ജസ്‌റ്റിസ് ഡികെ സിങ് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന്, ഫെബ്രുവരിയിലെ പ്രോസ്‌പെക്‌ടസ് അനുസരിച്ച് പുതിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കാനും കോടതി നിർദ്ദേശിച്ചു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി