തിരുവനന്തപുരം: സമരം ശക്തമാക്കാനുറപ്പിച്ച് ആശാ വർക്കർമാർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് നടയിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തുടരുന്ന സമരം ഒരു മാസത്തിലേക്ക് കടന്നിട്ടും സർക്കാർ ഇടപെടൽ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
ഈ മാസം 17ന് ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാവും ഉപരോധം. ന്യായമായ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ തീരുമാനിച്ചതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു.
സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ച് സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞു നോക്കാത്തതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നും മിനി പറഞ്ഞു.
അതിനിടെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരവേദി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരെ അവഹേളിച്ച് പ്രസ്താവന നടത്തിയ സിഐടിയു നേതാവ് കെഎൻ ഗോപിനാഥിന് പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചുവെന്ന് സമരസമിതി നേതാവ് എംഎ ബിന്ദു അറിയിച്ചു.
സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ 13ന് ആറ്റുകാൽ പൊങ്കാലയിടും. സെക്രട്ടറിയേറ്റിന് മുന്നിൽ പൊങ്കാലയിടാൻ ആഗ്രഹമുള്ള പരമാവധി ആശാ പ്രവർത്തകരെ ക്ഷണിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സമരത്തിന് പിന്തുണയർപ്പിച്ച് ഒട്ടേറെ സംഘടനകൾ സമരവേദിയിലെത്തുന്നുണ്ട്.
Most Read| സംസ്ഥാനത്ത് യുവി സൂചിക 9ലേക്ക്; അത്യുഷ്ണം തുടരും, അതീവ ജാഗ്രത വേണം







































