തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകി മന്ത്രിസഭാ യോഗം. കരട് ബില്ലിന് അംഗീകാരമായി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാനാണ് ധാരണ.
കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളിൽ ചർച്ചയ്‌ക്കെത്തിയെങ്കിലും തർക്കങ്ങളെ തുടർന്ന് തീരുമാനമാകാതെ പോയ ബില്ലിനാണ് ഇന്ന് അനുമതി ലഭിച്ചത്. അതേസമയം, ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. എതിർപ്പിനെ തുടർന്ന് കരട് ബില്ലിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണയായിട്ടുണ്ട്.
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമ്പോൾ നിലവിലുള്ള സർവകലാശാലകളുടെ അവസ്‌ഥ എന്താകുമെന്നും ഇതിനെപ്പറ്റി പഠനങ്ങൾ നടത്തിയിട്ടുണ്ടോയെന്നും സിപിഐ മന്ത്രിമാർ യോഗത്തിൽ ചോദിച്ചു. സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും സിപിഐ ഉയർത്തി. കേരളത്തിലെ വിദ്യാർഥികൾക്ക് 35 ശതമാനം സംവരണം എന്ന വ്യവസ്‌ഥ കരട് ബില്ലിൽ ഉൾപ്പെടുത്താമെന്ന ധാരണയുണ്ട്.
കെ രാജൻ, പി പ്രസാദ് എന്നീ മന്ത്രിമാരാണ് സിപിഐ പ്രതിനിധികൾ. സംവരണം മാനദണ്ഡങ്ങൾ പാലിച്ച് മെഡിക്കൽ- എൻജിനിയറിങ് കോഴ്‌സുകളടക്കം നടത്താൻ അനുമതി നൽകുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ കഴിഞ്ഞ ക്യാബിനറ്റിൽ തന്നെ ചർച്ചയ്‌ക്ക് വന്നിരുന്നെങ്കിലും പി പ്രസാദ് ഉൾപ്പടെയുള്ള സിപിഐ മന്ത്രിമാർ എതിർപ്പറിയിച്ചിരുന്നു. പിന്നീട് ബിൽ എടുക്കാതെ മാറ്റിവെയ്‌ക്കുകയായിരുന്നു.
സർവകലാശാല സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും ഘടന അടിമുടി മാറുകയും നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് അനുമതി നൽകുകയും ചെയുന്ന മറ്റൊരു ബില്ലുകൂടി സർക്കാർ പരിഗണനയിലുണ്ട്. ഇതുകൂടി പാസായാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് യുജിസി നിർദ്ദേശങ്ങൾക്ക് വിധേയമായി കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കും. ഇത്തരം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സംവരണം ഉണ്ടാകുമെങ്കിലും ഫീസിന്റെ കാര്യത്തിൽ സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്