കോട്ടയം: കേരള കോൺഗ്രസ് (എം ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രമായ ‘പ്രതിച്ഛായ’യിൽ മുഖപ്രസംഗം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ ‘വിഷ വീക്ഷണം’ എന്ന് വിളിച്ചാണ് മുഖപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.
കെഎം മാണിയുടെ നിര്യാണത്തോടെ കേരള കോൺഗ്രസ് ഇല്ലാതാകുമെന്ന് മനക്കോട്ട കെട്ടിയവർക്കെല്ലാം തിരിച്ചടികൾ നൽകിക്കൊണ്ടാണ് കേരള കോൺഗ്രസ് (എം) പൂർവ്വാധികം ശക്തിയായി നിൽക്കുന്നതെന്നും, പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വീക്ഷണം നടത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു. വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറിയെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
വീക്ഷണം ലേഖനത്തിൽ കെഎം മാണിയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ കേരള സമൂഹം അവജ്ഞതയോടെയേ കാണൂ. തന്നോട് യുഡിഎഫ് കാണിച്ച നെറികേട് കെഎം മാണി ആത്മകഥയിൽ പറയുന്നുണ്ട്. കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് കേവലമൊരു തദ്ദേശഭരണ സ്ഥാപനത്തിലെ പദവിയുടെ പേരിലാണ്.
കെഎം മാണിയുടെ കാലം കഴിഞ്ഞാൽ ആ പാർട്ടിയുണ്ടാകില്ലെന്ന കണക്കുകൂട്ടലും അതിന് പിന്നിൽ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു. രണ്ടാം പിണറായി സർക്കാരിന്റെ മുന്നേറ്റത്തിൽ നിർണായക ശക്തിയാകാൻ പാർട്ടിക്ക് കഴിഞ്ഞതായും കേരള കോൺഗ്രസ് (എം) മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
സിപിഎമ്മിന്റെ അരക്കലത്തിൽ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചു വരുന്നതാണ് ജോസ് കെ മാണിക്ക് നല്ലതെന്നാണ് വീക്ഷണത്തിലെ ലേഖനത്തിൽ പറഞ്ഞിരുന്നത്. ജോസ് ജെ മാണിയെ ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി.
Most Read| കോവിഷീൽഡിന് പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് പഠനം