തിരുവനന്തപുരം: 5990 കോടി രൂപ കൂടി അധികം കടമെടുക്കാൻ കേരളം. അടുത്ത ചൊവ്വാഴ്‌ചയോടെ കടമെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡെൽഹിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്.
വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്‌ടി പ്രശ്‌നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. പിണറായി സര്‍ക്കാരിന്റെ 9 വര്‍ഷക്കാലയളവിനിടെ ഇതാദ്യമായായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്‌ച നടന്നത്.
സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടാഴ്‌ച മാത്രം ബാക്കിയുള്ളപ്പോൾ കടമെടുപ്പിനുള്ള അനുമതി കേന്ദ്രം നൽകിയത് സർക്കാരിന് ഏറെ ആശ്വാസമാണ്. 12,000 കോടി ഈ മാസം വായ്‌പയെടുക്കാനാണ് അനുമതി തേടിയത്. വൈദ്യുതി മേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിന് 6250 കോടിയും പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുന്നതും മറ്റും കണക്കിലെടുത്ത് 6000 കോടിയും കടമെടുക്കാൻ അവകാശമുണ്ടെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്.
എന്നാൽ, 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്. നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമായി. സർക്കാരിന്റെ പൊതുകടം ഉൾപ്പടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തികവർഷ പ്രകാരം (2023-24) മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട് ചെയ്‌തിരുന്നു.
സാധാരണ ഒരുമാസം ശരാശരി 15,000 കോടി രൂപയാണ് ചിലവുകൾക്കായി സംസ്‌ഥാന സർക്കാരിന് വേണ്ടത്. എന്നാൽ, സാമ്പത്തിക വർഷത്തെ അവസാനമാസം ആയതിനാൽ ഈ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകൾ പാസാക്കി പണം നൽകേണ്ടതുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ