തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, നിയമമന്ത്രി പി. രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്‌ച നടത്തിയത്.
താൽക്കാലിക വിസി നിയമനത്തിൽ സർക്കാർ സുപ്രീം കോടതിയിൽ ഉപഹരജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്‌ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. എന്നാൽ, ഗവർണർ അനുനയത്തിന് വഴങ്ങുമോയെന്നതിൽ ആകാംക്ഷ നിലനിൽക്കുകയാണ്. ഗവർണർ വഴങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാല വിസിയായും നിയമിച്ചുകൊണ്ട് ഗവർണർ വിജ്‌ഞാപനം പുറപ്പെടുവിച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇരുവരെയും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയിൽ ഉപഹരജി നൽകാനുള്ള തീരുമാനം.
സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്ന് കോടതിയെ അറിയിക്കുന്ന സർക്കാർ നിയമനം റദ്ദ് ചെയ്യണമെന്നാണ് ആവശ്യപ്പെടുക. അതിനിടെ, സ്‌ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരു സർവകശാലകളിലേക്കും ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ വിസി നിയമനത്തിനായി സർക്കാർ പട്ടിക നൽകിയിരുന്നു. എന്നാൽ, ഇതിലുള്ളവരെ പരിഗണിക്കാതെയാണ് ഗവർണർ സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും വിസിമാരാക്കിയത്. ഇത് നിയമപരമല്ലെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സർവകലാശാല ചട്ടങ്ങൾ പാലിച്ച് നിയമനം നടത്തണമെന്നാണ് സുപ്രീം കോടതി വിധിയിൽ പറയുന്നത്. സർക്കാർ നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്നാണ് സർവകലാശാല ചട്ടം. ഇത് ഗവർണർ പൂർണമായി ലംഘിച്ചെന്നാണ് സർക്കാർ വാദം.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!