തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാൻ വൈകിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യം എന്തെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്ന് മുരളീധൻ ആവശ്യപ്പെട്ടു.
ഹേമ കമ്മീഷൻ റിപ്പോർട് നൽകിയത് മുഖ്യമന്ത്രിക്കല്ലേയെന്നും പിന്നെങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്തം ഇല്ലാതാകുന്നതെന്നും മുരളീധരൻ ചോദിച്ചു. മുറിയിൽ പോയി തട്ടുന്ന വിദ്വാൻമാർ ആരാണ്? തെറ്റ് ചെയ്‌തവർ ആരെന്ന് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യൻമാരും സംശയ നിഴലിലാകും. പേരുകൾ പുറത്തു പറയുന്നതിൽ എന്തിനാണ് മടി. മാനനഷ്‌ടമുണ്ടായാൽ അവർ കേസ് കൊടുക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.
സോളാർ റിപ്പോർട് വന്നപ്പോൾ പ്രസിദ്ധീകരിക്കാൻ നാല് ആഴ്‌ച പോലും എടുത്തില്ല. പൊതുപ്രവർത്തകർ എന്നാൽ തുറന്ന പുസ്‌തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമാ പ്രവർത്തകർ. ഇരയുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റ് ചെയ്‌ത കശ്‌മലൻമാരുടെ പേര് വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണ്. മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസ് എടുക്കാമല്ലോ. സാംസ്‌കാരിക മന്ത്രി പറയുന്നത് മുടന്തൻ ന്യായമാണ്. ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്രയധികം പീഡനങ്ങൾ മറച്ചുവെച്ചത് ക്രിമിനൽ കുറ്റമാണെന്നും മുരളീധരൻ പറഞ്ഞു.
Most Read| ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘം; രൂപംനൽകി സുപ്രീംകോടതി