കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലെ പെൺമക്കൾക്ക് തുല്യാവകാശം ഉണ്ടെന്നാണ് ഹൈക്കോടതിയുടെ നിർണായക വിധി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ 20ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ഇതിന് തടസമായി നിന്ന 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്‌ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്‌റ്റിസ് എസ് ഈശ്വരൻ ഉത്തരവിൽ വ്യക്‌തമാക്കി. കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് വിവിധ നിയമങ്ങൾ പരിശോധിച്ച കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേരള ഹിന്ദു കുടുംബങ്ങളിലെ പെൺമക്കൾക്ക് പൂർവിക സ്വത്തിൽ അവകാശം നിഷേധിക്കുന്നതിന് പ്രധാനമായി നിന്നതായിരുന്നു 1975ലെ നിയമത്തിലെ വ്യവസ്‌ഥകളെന്ന് കോടതി ചൂണ്ടിക്കാട്ടി. ”മകളിൽ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു” തുടങ്ങിയ പുരാണത്തിൽ നിന്നുള്ള കാര്യങ്ങൾ ഉദ്ധരിച്ച് കൊണ്ടാണ് കോടതി ഉത്തരവ് തുടങ്ങുന്നത്.
”പത്ത് ആൺമക്കൾക്ക് തുല്യമാണ് ഒരു മകൾ. പത്ത് ആൺമക്കളെ കൊണ്ടുള്ള ഫലം ഒരു മകൾ തരും” എന്ന സ്‌കന്ദപുരാണത്തിൽ നിന്നുള്ള വാക്യവും ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, പെൺമക്കൾക്കുള്ള പിതൃസ്വത്തിന്റെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഇക്കാര്യങ്ങൾ കാണാറില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വത്തിൽ തുല്യാവകാശം ഉറപ്പിക്കുന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
Most Read| പൊതുവേദികളിൽ ഇല്ല, ബ്രിക്‌സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?