തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും തന്ത്രപ്രധാന പദവിയിലേക്ക് സർക്കാർ നിയോഗിച്ചു. ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായാണ് സ്‌ഥാനക്കയറ്റം നൽകിയത്.
വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ ഡയറക്‌ടർ യോഗേഷ് ഗുപ്‌തയെ ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്‌ടർ ജനറലായും നിയോഗിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്‌ടറായിരുന്ന മനോജ് ഏബ്രഹാം വിജിലൻസ് ഡയറക്‌ടറാകും. ജയിൽ ഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യയയെ കേരള അക്കാദമി ഡയറക്‌ടറായും എക്‌സൈസ് കമ്മീഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു.
അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച, തൃശൂർ പൂരം കലക്കൽ തുടങ്ങി ഒട്ടേറെ വിവാദങ്ങളിൽ അകപ്പെട്ട് നടപടി നേരിട്ട എംആർ അജിത്കുമാർ 1995 ബാച്ചിലെ ഉദ്യോഗസ്‌ഥനാണ്. 2028 വരെയാണ് ഇദ്ദേഹത്തിന് സർവീസ് ഉള്ളത്. ഡിജിപി എസ് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കുമ്പോൾ സംസ്‌ഥാനത്തിന്റെ പുതിയ പോലിസ് മേധാവിയാകാനുള്ളവരുടെ സാധ്യതാ പട്ടികയിലും അജിത് കുമാറിന്റെ പേരുണ്ട്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ







































