തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പിന്നാലെ ഉടലെടുത്ത സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ രജിസ്‌ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലർ. രജിസ്‌ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ റിപ്പോർട്ടിൽ പറയുന്നത്.
ഗവർണറെ തടഞ്ഞത് ബോധപൂർവമാണ്. പരിപാടിക്ക് അനുമതി റദ്ദാക്കിയതിന് വ്യക്‌തമായ കാരണങ്ങൾ ഇല്ല. ഗവർണർ സെനറ്റ് ഹാളിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയിൽ രാജ്ഭവന് അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉന്നതതല അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. റിപ്പോർട് വൈസ് ചാൻസലർ രാജ്ഭവന് നൽകിയെന്നാണ് വിവരം.
അതേസമയം, കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കടക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ കത്ത് തള്ളി രാജ്ഭവൻ ഉടൻ മറുപടി നൽകുമെന്നാണ് വിവരം. രാജ്ഭവനിലെ പരിപാടി തീരും മുൻപ് ഇറങ്ങിപ്പോയ മന്ത്രിയുടെ നടപടി കടുത്ത പ്രോട്ടോകോൾ ലംഘനമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്ഭവൻ. ഇക്കാര്യം വീണ്ടും ചൂണ്ടിക്കാട്ടിയാകും ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുക.
‘അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ’ എന്ന പേരിൽ പത്‌മനാഭ സേവാഭാരതി എന്ന സംഘടന സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത്. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി നടത്താൻ കഴിയില്ലെന്ന് സർവകലാശാല രജിസ്‌ട്രാർ നിലപാട് സ്വീകരിച്ചെങ്കിലും പോലീസിന്റെ ശക്‌തമായ സുരക്ഷയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പരിപാടിയിൽ പങ്കെടുത്തു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































