തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ പുതിയ നീക്കവുമായി സസ്‌പെഷനിലുള്ള രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. വിസിക്ക് അവധി അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ ഒമ്പത് മുതൽ കുറച്ച് ദിവസത്തേക്ക് അവധി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശയാത്ര കഴിഞ്ഞ് ഇന്ന് ചുമതലയേറ്റ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനാണ് അവധി അപേക്ഷ മെയിലിൽ അയച്ചത്. തന്റെ അഭാവത്തിൽ രജിസ്‌ട്രാറുടെ ചുമതല പരീക്ഷാ കൺട്രോളർക്കോ കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാർക്കോ നൽകണമെന്ന് അവധി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സസ്‌പെൻഷനിൽ തുടരുന്ന ഉദ്യോഗസ്‌ഥന്റെ അവധി അപേക്ഷയ്‌ക്ക് എന്ത് പ്രസക്‌തി എന്ന് രേഖപ്പെടുത്തി വിസി അപേക്ഷ നിരസിച്ചു.
സസ്‌പെൻഷനിലുള്ള അനിൽ കുമാർ സർവകലാശാല ക്യാമ്പസിൽ കയറി ഔദ്യോഗിക കൃത്യനിർവഹണം നടത്തരുതെന്ന് കാട്ടി വിസിയുടെ അധികച്ചുമതല ഉണ്ടായിരുന്ന ഡോ. സിസ തോമസ് ഇന്നലെ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രജിസ്‌ട്രാർ അവധിക്ക് അപേക്ഷ നൽകിയത്.
രജിസ്‌ട്രാറുടെ ചുമതല ഡോ. മിനി കാപ്പന് നൽകിക്കൊണ്ടും ജോയിന്റ് രജിസ്‌ട്രാർമാരെ സ്‌ഥലം മാറ്റിക്കൊണ്ടുമുള്ള വിസിയുടെ ഉത്തരവ് നടപ്പിലാക്കാൻ കൂട്ടാകാതിരിക്കുകയും ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുന്നതിന് കാരണക്കാരാവുകയും ചെയ്‌ത ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
അതിനിടെ, ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ചൊവ്വാഴ്‌ച സർവകലാശാല ആസ്‌ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ ഉണ്ടായ നാശനഷ്‌ടം കണക്കാക്കാൻ വിസി എൻജിനിയറിങ് വിഭാഗത്തിന് നിർദ്ദേശം നൽകി. പ്രതിഷേധക്കാരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനുള്ള തുടർനടപടികളുടെ ഭാഗമായാണ് നീക്കം.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്