തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദത്തിന് വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
വിസി ഡോ. മോഹൻ കുന്നുമ്മൽ, രജിസ്ട്രാറെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്‌തത്. ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ രജിസ്‌ട്രാറുടെ നടപടികളെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വിസി ഗവർണർക്ക് റിപ്പോർട് നൽകിയതിന് പിന്നാലെയാണ് സസ്‌പെൻഷൻ. സീനിയർ ജോയിന്റ് രജിസ്‌ട്രാർ പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നൽകി.
ജൂൺ 25ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി രജിസ്ട്രാർ സംഘാടകർക്ക് ഇ-മെയിൻ അയച്ചു. എന്നാൽ, അപ്പോഴേക്കും ഗവർണർ സർവകലാശാലയിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു.
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി മതചിഹ്‌നങ്ങൾ പരിപാടിയിൽ ഉപയോഗിച്ചുവെന്നാണ് രജിസ്ട്രാർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഇക്കാര്യത്തിൽ വിസി രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. ആദ്യം നൽകിയ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാൽ വിശദമായ റിപ്പോർട് തേടുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.
Most Read| സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്