തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താൻ സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. സാങ്കേതിക സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് സമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമായാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.
മൃഗസംരക്ഷണ വകുപ്പാണ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ വൈസ് ചാൻസലർ ഡോ. എംആർ ശശീന്ദ്രനാഥിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ വിസിയെ കണ്ടെത്താൻ സേർച്ച് കമ്മിറ്റി രൂപീകരിച്ചത്.
സർവകലാശാല നിയമത്തിലുള്ള ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ ഉത്തരവ്. നിയമത്തിൽ നിന്നും വ്യത്യസ്‌തമായി സർവകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും പ്രതിനിധികളെ സർക്കാർ കമ്മിറ്റിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പ്രത്യേക ഉത്തരവായി പിന്നീട് തീരുമാനിക്കും.
സർവകലാശാലകളിൽ വിസിമാരെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മേരി ജോർജ്, ഗവർണറെയും സർക്കാരിനെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌തിട്ടുള്ള ഹരജിയിൽ ജൂലൈ 17ന് ഹൈക്കോടതി വാദം കേൾക്കാനിരിക്കേയാണ് ഗവർണർ രൂപീകരിച്ച കമ്മിറ്റികൾക്ക് സമാന്തരമായി സർക്കാർ പുതിയ കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട് കൈമാറും. ജസ്‌റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ്ഭവനിൽ എത്തിയാകും റിപ്പോർട് നൽകുക. സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാലക്ക് സംഭവിച്ച വീഴ്‌ചകളാണ് കമ്മീഷൻ അന്വേഷിച്ചത്. രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥനെ ഫെബ്രുവരി 18നാണ് ഹോസ്‌റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| സംസ്‌ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി