ആലപ്പുഴ: ചേർത്തലയിലെ സജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സജിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്‌ക്ക് കൈമാറി.
സജിയുടെ ഭർത്താവിനെ കസ്‌റ്റഡിയിൽ എടുത്തു. വീട്ടിലെ ഗോവണിയിൽ നിന്ന് വീണതിനെത്തുടർന്നുണ്ടായ മരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകം എന്നതിലേക്ക് നീങ്ങുന്നത്. ചേർത്തല നഗരസഭ 29ആം വാർഡ് പണ്ടകശാലപ്പറമ്പിൽ സജി (46)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സോണി (48)യെ കസ്‌റ്റഡിയിൽ എടുത്തത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ജനുവരി എട്ടിനാണ് സജിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഒരുമാസം വെന്റിലേറ്ററിലായിരുന്ന സജി കഴിഞ്ഞ ഞായറാഴ്‌ച രാവിലെ മരണത്തിന് കീഴടങ്ങി. വൈകിട്ട് മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്‌കാരവും നടത്തി. ചൊവ്വാഴ്‌ച രാത്രിയാണ് മകൾ മീഷ്‌മ അച്ഛനെതിരെ ചേർത്തല പോലീസിൽ പരാതി നൽകിയത്.
സംഭവദിവസം രാത്രി അച്ഛൻ അമ്മയുടെ തല ഭിത്തിയോട് ചേർത്ത് ഇടിച്ചെന്നും അങ്ങനെയാണ് ഗുരുതരാവസ്‌ഥയിൽ ആയതെന്നുമാണ് മകളുടെ മൊഴി. അച്ഛൻ അമ്മയെ സ്‌ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അച്ഛൻ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയിൽ വെച്ച് സത്യം പറയാതിരുന്നതെന്നും മീഷ്‌മ പോലീസിനോട് പറഞ്ഞു.
ചൊവ്വാഴ്‌ച രാത്രി സോണി വീണ്ടും മകളെ ഭീഷണിപ്പെടുത്തിയതോടെയാണ് മീഷ്‌മ പോലീസിൽ വിവരമറിയിച്ചത്. ഇന്നലെ രാവിലെ നിയമനടപടികൾ പൂർത്തിയാക്കി വൈകിട്ട് മൂന്നരയോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഇന്ന് പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്‌റ്റുമോർട്ടം നടത്തും. വിദേശത്ത് ലാബ് ടെക്‌നീഷ്യനായിരുന്ന സജി രണ്ടുവർഷം മുൻപ് തിരിച്ചെത്തി ചേർത്തലയിൽ പാത്രക്കട നടത്തുകയാണ്. വിദേശത്തായിരുന്ന മകൻ ബെനോബ് അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ