കൊച്ചി: കടവന്ത്രയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ എട്ടാം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ് സ്‌റ്റാൻഡ് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പടെ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയിൽ നിന്ന് പോലീസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്.
കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്. ഇടപ്പള്ളി സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ്. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കൊച്ചി കടവന്ത്ര കസ്‌തൂർബ നഗറിലെ വീട്ടിൽ നിന്ന് രാവിലെ എട്ടിന് കുട്ടി സ്‌കൂളിൽ സേ പരീക്ഷയെഴുതാൻ പോയിരുന്നു. സ്‌കൂളിലെത്തി പരീക്ഷ എഴുതിയെങ്കിലും ഒമ്പതരയോടെ പരീക്ഷാ ഹാൾ വിട്ടിറങ്ങി.
എന്നാൽ, രാത്രിയായിട്ടും കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയെന്ന് സംശയിച്ച കുടുംബം അന്വേഷണം നടത്തിയെങ്കിലും കുട്ടി അവിടെ എത്തിയിരുന്നില്ല. തുടർന്ന്, കുടുംബം എളമക്കര പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.
നഗരത്തിലുടനീളം ഇന്നലെ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. അതിനിടെ, ഇടപ്പള്ളി ലുലു മാളിന് സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.
Most Read| ആര്യാടൻ ഷൗക്കത്തിന്റെ വിജയം വെല്ലുവിളിയെന്ന് സാമൂഹിക മാദ്ധ്യമലോകം







































