കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയപാതാ അതോറിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ഹൈക്കോടതി ടോൾപിരിവ് താൽക്കാലികമായി തടഞ്ഞത്. കഴിഞ്ഞ ഒരുമാസമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നുവെങ്കിലും ഇനിയും ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി വ്യക്തമാക്കി.
വിഷയം സംബന്ധിച്ച് തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട് ഹൈക്കോടതി തേടിയിരുന്നു. ഇതിൽ റോഡിലെ 18 ഇടങ്ങളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നത്. ഇതിൽ 13 ഇടങ്ങളിലെയും പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ, ഈ റിപ്പോർട് പോലും പൂർണമല്ലെന്നാണ് കോടതി പറഞ്ഞത്. തുടർന്ന് അന്തിമവിധി പറയാൻ കേസ് വീണ്ടും മാറ്റുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോവാനാവില്ലെന്നാണ് കോടതി അറിയിച്ചത്. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോർട് നൽകാമോ എന്ന് കോടതി ചോദിച്ചെങ്കിലും കൂടുതൽ സമയം വേണമെന്ന് കലക്ടർ പറഞ്ഞു.
ഇതോടെയാണ് സമയമെടുത്തോളൂ എന്നും, ജനങ്ങളെ പരീക്ഷിക്കരുതെന്നും പൂർണ റിപ്പോർട് സമർപ്പിച്ച ശേഷം ടോൾ സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞത്. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം ആറിനാണ് കോടതി ടോൾ പിരിവ് തടഞ്ഞത്. ആദ്യം ഒരുമാസത്തേക്ക് തടഞ്ഞത് പിന്നീട് നീട്ടുകയായിരുന്നു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം