കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏക പ്രതി. ഇയാൾക്കുള്ള ശിക്ഷ വ്യാഴാഴ്‌ച വിധിക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്നു കോട്ടയം മുട്ടുചിറ കാളിപ്പറമ്പ് കെജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദന ദാസ്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ആയിരുന്നു വന്ദന കുത്തേറ്റ് മരിച്ചത്. 2023 മേയ് പത്തിന് പുലർച്ചെയായിരുന്നു സംഭവം.
ചികിൽസയ്‌ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സന്ദീപ് (44) അക്രമാസക്‌തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്ന് പോലീസുകാർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞയാഴ്‌ച കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്നാണ് വിധി പറയാനായി മാറ്റിയത്. അക്രമം നടക്കുമ്പോൾ വന്ദനയുടെ കൂടെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി. കേസിൽ 70ലധികം സാക്ഷികളെ വിസ്‌തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കുകയും ചെയ്‌തിരുന്നു.
ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്‌തത്. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംഎം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.
വന്ദനയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്‌ഥിരം മദ്യപാനിയായ പ്രതി സന്ദീപ്, ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സന്ദീപിന് കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































