കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി സർക്കാർ. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി.
മിഥുന്റെ മരണത്തിൽ സ്‌കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്‌ച ഉണ്ടായെന്നാണ് പൊതുവിദ്യഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്. വിദ്യാർഥിയുടെ മരണത്തിൽ യഥാർഥ കാരണക്കാരായ സ്‌കൂൾ മാനേജ്മെന്റിനെതിരെയും കെഎസ്ഇബിയെയും ഒഴിവാക്കി പ്രധാനാധ്യാപികയ്‌ക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
പ്രധാനാധ്യാപികയായ എസ് സുജയെ സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സ്‌കൂളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാനാധ്യാപികയായ സുജയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായി എന്നാണ് മാനേജർ ആർ. തുളസീധരൻപിള്ള പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
”മിഥുൻ കേരളത്തിന്റെ മകനാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. സ്‌കൂൾ സുരക്ഷ സംബന്ധിച്ച് മേയിൽ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ചെക്ക് ലിസ്‌റ്റ് ലിസ്‌റ്റ് തുടർനടപടി എടുക്കും. ഉദ്യോഗസ്‌ഥ സംഘം സ്‌കൂളുകൾ സന്ദർശിച്ച് മൂന്നാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട് സമർപ്പിക്കും. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്”- മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ സേഫ്‌റ്റി സെൽ രൂപീകരിച്ചതായും പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| തായ്‌ലൻഡ്-കംബോഡിയ സംഘർഷം; അതിർത്തിയിലേക്ക് പോകരുത്, ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്