ന്യൂഡെൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്‌തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന കമ്പനിക്കും വിലക്കുണ്ട്.
പദ്ധതിയുടെ പ്രോജക്‌ട് മാനേജർ എം അമർനാഥ് റെഡ്‌ഡിയെ സസ്‌പെൻഡ് ചെയ്‌തു. ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ്‌കുമാർ എന്ന ഉദ്യോഗസ്‌ഥനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക പരിശോധനയുടെ റിപ്പോർട് അനുസരിച്ചാണ് കമ്പനിക്കും കൺസൾട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്.
കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. ഈ മാസം 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്‌തിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു.
മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് പരിശോധന നടത്തിയത്. ഈ സംഘത്തിന്റെ പ്രാഥമിക റിപ്പോർട് അനുസരിച്ചാണ് നടപടി. അതിനിടെ, കേരളത്തിലെ ദേശീയപാത നിർമിച്ചതിലെ വീഴ്‌ചകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡെൽഹി ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി.
ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ നിയോഗിച്ചത്. ദേശീയപാത തകർന്ന പ്രദേശങ്ങൾ സമിതി പരിശോധിക്കും. നിർമാണത്തിൽ അപാകത ഉണ്ടായോ, ഉദ്യോഗസ്‌ഥ വീഴ്‌ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!