കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ നിലവിൽ ഒരു വിദ്യാർഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.
കൂടുതൽ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങളും യുജിസി നിർദ്ദേശങ്ങളും പരിഗണിച്ചു നടപടിയെടുക്കും.
കൂടുതൽ വിദ്യാർഥികളിൽ നിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്‌ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. നിലവിൽ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണം കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. റാഗിങ്ങിനിരയായ ബാക്കി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഈ മാസം 11ആം തീയതിയാണ് വിദ്യാർഥി കോളേജിൽ പരാതി നൽകിയത്. കോളേജ് അധികൃതർ അന്നേദിവസം തന്നെ പരാതി പോലീസിന് കൈമാറി. അന്നുതന്നെ പ്രതികളായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു.
മദ്യപാനത്തിനായാണ് പ്രതികൾ പണപ്പിരിവ് നടത്തിയത്. മറ്റു ലഹരി ഉപയോഗമുണ്ടോ എന്നത് പരിശോധിക്കണം. ഹോസ്‌റ്റലിൽ ലഹരി ഉപയോഗം ഉണ്ടെന്ന് സംബന്ധിച്ചുള്ള പരാതികളൊന്നും നേരത്തെ പോലീസിന് ലഭിച്ചിട്ടില്ലെന്നും എസ്‌പി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളേജിൽ അതിക്രൂര റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് അറസ്‌റ്റിലായത്. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാംവർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാംവർഷ വിദ്യാർഥികളായ അഞ്ചുപേരെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































