കോട്ടയം: ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളേജിൽ അതിക്രൂര റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് അറസ്‌റ്റിലായത്.
ഇവരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിദ്യാർഥികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാംവർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാംവർഷ വിദ്യാർഥികളായ അഞ്ചുപേരെ പോലീസ് പിടികൂടിയത്. നവംബർ മുതൽ മൂന്ന് മാസത്തോളമായി റാഗിങ് തുടരുകയാണെന്നാണ് പരാതി. ഇതോടെയാണ് ഗാന്ധിനഗർ പോലീസ് കേസെടുത്തത്.
കഴിഞ്ഞ നവംബറിലാണ് റാഗിങ്ങിന്റെ തുടക്കം. വിദ്യാർഥികളെ നഗ്‌നരാക്കി നിർത്തിയതായും വെയ്‌റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോമ്പസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും, മുറിവിൽ ലോഷൻ തേക്കുകയും ചെയ്‌തു.
ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്‌ചകളിൽ ജൂനിയേഴ്‌സിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്‌ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദ്ദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സ്‌റ്റേഷൻ ഹൗസ് ഓഫീസർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Most Read| മുഖ്യമന്ത്രി ആരെന്നതിൽ ബിജെപിയിൽ സമവായമായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം?







































