കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോർട്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദാണ് മരിച്ചത്. നിസാറിന്റെ ഭാര്യ ആയിഷ സുൽഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടിൽ വെച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തൊണ്ടയിൽ ഷാംപൂ കുപ്പിയുടെ അടപ്പ് കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പരതയോടെയാണ് കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു.
ഈ വിവരം ഭാര്യയോ ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണ് നിസാർ ടൗൺ പോലീസിൽ പരാതി നൽകിയത്. ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയിൽ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്ന് നിസാർ പരാതിയിൽ പറഞ്ഞിരുന്നു.
നിസാറും അയിഷയും കുറച്ചു കാലമായി അകന്ന് താമസിക്കുകയാണ്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്നാണ് ആയിഷ കുട്ടിയുമായി കുറ്റിച്ചിറയിലുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ടൗൺ സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































