മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരായ പരാമർശത്തിൽ കൊമേഡിയൻ കുനാൽ കമ്രയ്‌ക്കെതിരെ ബിജെപി ജനപ്രതിനി നൽകിയ അവകാശലംഘന നോട്ടീസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു. കമ്രയെ പിന്തുണച്ച് സംസാരിച്ച ശിവസേനാ ഉദ്ധവ് വിഭാഗം വക്‌താവ് സുഷമ അന്ധാരെയ്‌ക്കെതിരായ അവകാശലംഘന നോട്ടീസും കൗൺസിൽ അംഗീകരിച്ചു.
തുടർ നടപടികൾക്കായി പ്രിവ്‌ലിജ് കമ്മിറ്റിക്ക് നോട്ടീസ് കൈമാറിയതായി കൗൺസിൽ ചെയർമാൻ രാം ഷിൻഡെ വ്യക്‌തമാക്കി. ഹാസ്യ പരിപാടിക്കിടെ ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ച കുനാൽ കമ്രയ്‌ക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഷിൻഡെയോട് മാപ്പ് പറയാൻ മുഖ്യമന്ത്രി ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുനാൽ കമ്ര ഇത് തള്ളിയതോടെയാണ് എൻഡിഎ പുതിയ നീക്കവുമായി രംഗത്തെത്തിയത്.
ഷിൻഡെയെ പേരെടുത്ത് പറയാതെ ഓട്ടോ ഡ്രൈവർ, കണ്ണടധാരി, താടിയുള്ളയാൾ, ശിവസേനയെ പിളർത്തി ബിജെപി ക്യാമ്പിൽ എത്തിച്ചയാൾ തുടങ്ങിയ വിശേഷങ്ങളാണ് പാരഡി ഗാനത്തിൽ കമ്ര ഉപയോഗിച്ചിരുന്നത്. ഇതിൽ രോഷാകുലരായ ഷിൻഡെയുടെ അണികൾ പരിപാടി നടന്ന ഖാർ റോഡിലെ സ്‌റ്റുഡിയോ അടിച്ചു തകർത്തിരുന്നു.
കേസിൽ പോലീസ് രണ്ടുവട്ടം സമൻസ് നൽകിയിട്ടും കമ്ര ഹാജരായിട്ടില്ല. പുതുച്ചേരിയിലാണ് അദ്ദേഹം ഉള്ളതെന്നാണ് സാമൂഹിക മാദ്ധ്യമ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന സൂചന. കുനാൽ വാടക കൊമേഡിയൻ ആണെന്നും പണത്തിന് വേണ്ടിയാണ് ഷിൻഡെയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതെന്നും ശിവസേന എംപി നരേഷ് മസ്‌കെ പറഞ്ഞു.
Most Read| ജഡ്‌ജി നിയമനത്തിൽ ഇനി രാഷ്‌ട്രീയ ഇടപെടൽ കൂടും; നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്