കൊച്ചി: കുവൈത്തിലെ താമസ സ്‌ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30ന് മണ്ടളം സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. മണ്ടളം പുല്ലംവനം റോഡിലെ കുഴിയാത്ത് സൂരജ് (40), ഭാര്യ ബിൻസി (35) എന്നിരാണ് അബ്ബാസിയയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടത്.
ഇവരുടെ മൃതദേഹങ്ങൾ രാവിലെ 8.30ന് മണ്ടളത്തെ വീട്ടിലെത്തിച്ചു. കണ്ണൂർ വിമാനത്താവളം വഴിയാണ് മൃതദേഹങ്ങൾ എത്തിച്ചത്. സൂരജിന്റെ കുവൈത്തിലുള്ള സഹോദരി സുമയും മൃതദേഹങ്ങളെ അനുഗമിച്ചു. തുടർന്ന് പൊതുദർശനത്തിന് വെച്ചു. മണ്ടളത്തെ വീട്ടിൽ സൂരജിന്റെ അമ്മ തങ്കമ്മയും മൂത്ത സഹോദരിയും ബന്ധുക്കളുമാണുള്ളത്.
ബിൻസിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരുവർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്‌റ്റർ അവധിക്ക് ശേഷം അഞ്ചുദിവസം മുമ്പാണ് സൂരജ് തിരിച്ചു പോയത്.
ഓസ്ട്രേലിയയ്‌ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. മെഡിക്കലടക്കം പൂർത്തിയാക്കി വിസയ്‌ക്ക് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ദുരന്തമുണ്ടായത്. ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യ മന്ത്രാലയത്തിലും ജോലി ചെയ്യുകയായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങൾ ഇവർക്കുണ്ടായിരുന്നില്ലെന്നാണ് വിവരം.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!