ഡെൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാദ്ധ്യമ പ്രവർത്തകന് കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസില്‍ ഇതുവരെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ കോടതി ഇന്നും അതൃപ്തി രേഖപ്പെടുത്തി. പ്രധാനപ്പെട്ട കേസായതിനാൽ ദൃക്സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസിൽ 23 ദൃക്സാക്ഷികളുണ്ടെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ 100 കർഷകർ നടത്തിയ റാലിയിൽ 23 പേർ മാത്രമാണോ ദൃക്സാക്ഷിയെന്ന് കോടതി ചോദിച്ചു. കേസിൽ ദൃക്സാക്ഷികളുടെ മൊഴിയാണ് പ്രധാനമെന്നും നിരീക്ഷിച്ച കോടതി, അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട് പരിശോധിച്ചു. സാക്ഷിമൊഴി 164 വകുപ്പ് പ്രകാരം രേഖപ്പെടുത്തണം.
ഇതിനായി ജുഡീഷ്യൽ ഓഫിസറില്ലെങ്കിൽ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണം. സാക്ഷികൾ കൂറുമാറാൻ സാധ്യത ഉള്ളതിനാൽ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് പരിഗണിക്കുന്നത് നവംബർ 8ലേക്ക് മാറ്റി.