ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്‌വാരയിലെ മച്ചിൽ, ദുദ്‌നിയാൽ സെക്‌ടറുകളിലായി നിയന്ത്രണരേഖ വഴി കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിക്കുകയും ചെയ്‌തു.
തിങ്കളാഴ്‌ച രാത്രി വൈകിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. രണ്ട് സ്‌ഥലങ്ങളിലും വെടിവയ്‌പ്പും സ്‌ഫോടനങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. മച്ചിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം സംശയാസ്‌പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെടുത്തത്. ”നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ സൈന്യം തടഞ്ഞതോടെയാണ് വെടിവയ്‌പ്പ് ആരംഭിച്ചത്”- സേനാ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, മറ്റൊരു സംഭവത്തിൽ ദുദ്‌നിയാൽ സെക്‌ടറിൽ നിരവധി സ്‌ഫോടനങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു. മൂന്ന് സംഭവങ്ങളും ഒരേദിവസം നടന്നതിനാൽ സംഘടിതമായി ഏകോപിപ്പിക്കാനുള്ള നുഴഞ്ഞുകയറ്റ ശ്രമമാണോയെന്ന് സൈന്യം സംശയിക്കുന്നുണ്ട്.
അടുത്തിടെയുണ്ടായ വെടിനിർത്തൽ ലംഘനങ്ങളുടെയും അതിർത്തിക്കപ്പുറത്ത് ഭീകരരുടെ സാന്നിധ്യം വർധിച്ചുവെന്ന റിപ്പോർട്ടുകളുടെയും പശ്‌ചാത്തലത്തിൽ നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഈ സംഭവങ്ങൾ. സൈനിക നടപടികൾ ഇപ്പോഴും തുടരുകയാണ്.
Most Read| കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി