പ്രയാഗ്‌രാജ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും കോടിക്കണക്കിന് ആളുകൾ കുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിലെത്തി സ്‌നാനം ചെയ്‌തിട്ടും നദീജലത്തിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ എന്നത് ഒട്ടേറെപ്പേർക്ക് അൽഭുതമാണ്. 40 കോടി ആളുകൾ എത്തുമെന്ന് പ്രതീക്ഷിച്ച കുംഭമേളയിൽ ഇതിനോടകം 50 കോടി പേർ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.
കുംഭമേള അവസാനിക്കാൻ ദിവസങ്ങൾ ഇനിയും ബാക്കിനിൽക്കേയാണ് ഇത്രയധികം പേർ പ്രയാഗ്‌രാജിൽ എത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഗംഗയും യമുനയും അദൃശ്യമായി ഒഴുകുന്ന സരസ്വതിയും സംഗമിക്കുന്ന പ്രയാഗ്‌രാജിലെ നദിയിലിറങ്ങി സ്‌നാനം ചെയ്യുക എന്നതാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. ദശലക്ഷക്കണക്കിന് പേർ സ്‌നാനം ചെയ്‌തെങ്കിലും ഒരാൾക്ക് പോലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേന്ദ്ര ശാസ്‌ത്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇതിനുള്ള നന്ദി രാജ്യത്തെ ശാസ്‌ത്ര പുരോഗതിക്കാണ് അദ്ദേഹം നൽകുന്നത്. ”50 കോടിയിലധികം ഭക്‌തർ ഇതിനകം കുംഭമേളയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ശുചിത്വ ലംഘനത്തിന്റെയോ പകർച്ചവ്യാധിയുടെയോ ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല”- കുംഭമേളയിൽ പങ്കെടുക്കാനെത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
”ശുചിത്വം നിലനിർത്തുന്നതിനായി രാജ്യത്തെ ആണവ ഗവേഷണ കേന്ദ്രങ്ങൾ സംഭാവന ചെയ്‌ത സാങ്കേതിക വിദ്യയാണ് കുംഭമേളയിൽ പ്രയോജനപ്പെടുത്തിയത്. അതിശയകരമായ ഈ പ്രവൃത്തി പൂർത്തിയാക്കാൻ മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെയും കൽപ്പക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിന്റെയും നേതൃത്വത്തിൽ സജ്‌ജമാക്കിയ മലിനജല ശുദ്ധീകരണ പ്ളാന്റുകളാണ് പ്രയാഗ്‌രാജിലുള്ളത്.
ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്റ്ററുകളാണ് ജലശുദ്ധീകരണത്തിനായി പ്രവർത്തിക്കുന്നത്. സൂക്ഷ്‌മാണുക്കളെ ഉപയോഗിച്ച് മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രതിദിനം നദിയിലെ ഒന്നരലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ളാന്റാണ് ഗംഗയുടെ തീരത്തായി പ്രവർത്തിക്കുന്നത്.
പ്ളാന്റ് പ്രവർത്തിക്കാൻ കുറച്ച് സ്‌ഥലം മാത്രം മതി, ഒപ്പം ശുദ്ധീകരണത്തിനുള്ള പ്രവർത്തന ചിലവ് കുറവെന്നതും ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകതകളാണ്. നദിയിൽ ഭക്‌തർ ഉപേക്ഷിക്കുന്ന വസ്‌തുക്കളും പൂജാസാധനങ്ങളും വേഗത്തിൽ നീക്കം ചെയ്യുന്നതിന് യന്ത്രവൽകൃത സംവിധാനങ്ങളും യുപി ഭരണകൂടം ഒരുക്കിയിട്ടുണ്ട്- മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.”
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ