പ്രയാഗ്‌രാജ്: ശിവരാത്രി ദിനത്തിലെ പുണ്യസ്‌നാനത്തോടെ ഇന്ന് മഹാകുംഭമേളയ്‌ക്ക് സമാപനം. 64 കോടിയിലേറെ തീർഥാടകർ പങ്കാളികളായ 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ പുണ്യ സ്‌നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.8 മുതൽ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്‌നാനത്തിന്റെ മുഹൂർത്തം.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്ക് ലക്ഷക്കണക്കിന് ഭക്‌തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അമൃത സ്‌നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സുരക്ഷ മുൻനിർത്തി മെഡിക്കൽ യൂണിറ്റുകളും അഗ്‌നിശമന സേനയും 24 മണിക്കൂറും സജ്‌ജമാണ്.
സമയബന്ധിതമായി ശുചീകരണ പ്രവൃത്തികളും നടക്കുന്നുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നും വിഐപികൾക്ക് പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്‌ണ പറഞ്ഞു. 37,000 പോലീസുകാരെയും 14,000 ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. അമൃതസ്‌നാനം കഴിഞ്ഞ് വരുന്നവർക്കായി 360ലധികം ട്രെയിൻ സർവീസുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. എല്ലാവർഷവും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ചെറിയ കുംഭമേളയുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്‌ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ.
അർധ കുംഭമേള ആറുവർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണ കുംഭമേളകൾക്ക് ശേഷമാണ് മഹാകുംഭമേള. കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് മഹാ കുംഭമേളയുടെ അവസാന ചടങ്ങുകൾ. 2027ൽ മഹാരാഷ്‌ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ