മുംബൈ: കോപ്പിയടി വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ നടക്കുന്ന പ്രശ്‌നബാധിത കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മഹാരാഷ്‌ട്ര വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് പൊതുപരീക്ഷയുടെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കുന്നത്. സംസ്‌ഥാനത്തെ 8500 പരീക്ഷാ കേന്ദ്രങ്ങളിൽ 500 എണ്ണം പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ട്.
12ആം ക്ളാസ് പരീക്ഷ ഈ മാസം 11 മുതൽ 18 വരെയും 10ആം ക്ളാസ് പരീക്ഷ ഈ മാസം 21 മുതൽ മാർച്ച് 17 വരെയുമാണ് നടത്തുന്നത്. കോപ്പിയടിക്കെതിരെ സ്‌കൂളുകളിൽ ശക്‌തമായ പ്രചാരണം നടത്തണമെന്ന് വിദ്യാഭ്യാസ ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ചീഫ് സെക്രട്ടറി സുജാത സൗനിക് ആവശ്യപ്പെട്ടു. 1982ലെ മഹാരാഷ്‌ട്ര ദുരുപയോഗ തടയൽ നിയമം എല്ലായിടത്തും നടപ്പാക്കും.
ക്രമക്കേടുകൾ നടത്തുന്നവർക്കും അതിന് സഹായം ചെയ്യുന്നവർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റർ പരിധിയിലുള്ള ഫോട്ടോകോപ്പി കേന്ദ്രങ്ങൾ അടച്ചിടും. അനധികൃത ഒത്തുചേരലുകൾ തടയാൻ സെക്ഷൻ 144 (നിരോധനാജ്‌ഞ) നടപ്പാക്കും.
പരീക്ഷ നടക്കുന്നതിന്റെ ഒരുദിവസം മുൻപ് തന്നെ അതത് കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. പരീക്ഷാ സമയത്ത് കേന്ദ്രങ്ങളുടെ പരിസരം വീഡിയോയിൽ പകർത്തുകയും മിന്നൽ പരിശോധന നടത്താൻ പ്രത്യേക സ്‌ക്വാഡുകളെ നിയമിക്കുകയും ചെയ്യും.
സെന്റർ ഡോക്‌ടർമാർ, സൂപ്പർവൈസർമാർ, മറ്റു ഉദ്യോഗസ്‌ഥർ എന്നിവരെ ഫേഷ്യൽ റെക്കഗ്‌നീഷ്യൻ സിസ്‌റ്റം വഴി പരിശോധന നടത്തി മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. കോപ്പിയടിക്കെതിരെ വിദ്യാർഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഒട്ടേറെ ബോധവൽക്കരണ പരിപാടികളും കഴിഞ്ഞു രണ്ടുമാസമായി സ്‌കൂളുകളിൽ നടത്തുന്നുണ്ട്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി