മുംബൈ: നിർബന്ധിത മതപരിവർത്തനത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമാണത്തിന് മഹാരാഷ്ട്ര. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്ജയ് വർമയാണ് അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം, ആഭ്യന്തരം, ന്യൂനപക്ഷ കാര്യം എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
മതപരിവർത്തനം, ലൗ ജിഹാദ് തുടങ്ങിയ പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുകയാണ് കമ്മിറ്റിയുടെ ചുമതല. ലൗ ജിഹാദ് ഗുരുതര പ്രശ്നമാണെന്നും തടയേണ്ടതുണ്ടെന്നും മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മംഗൾ പ്രഭാത് ലോധ പറഞ്ഞു.
”ഇത്തരം സംഭവങ്ങൾ തടയുന്നതിനാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ലൗ ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച കമ്മിറ്റി സ്ത്രീകളുടെ സംരക്ഷണത്തിനും സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിനും പ്രവർത്തിക്കും. കമ്മിറ്റ് രൂപീകരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നന്ദി”- ലോധ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ് വിഷയത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവന്നിരുന്നു. കഴിഞ്ഞവർഷമാണ് ഉത്തർപ്രദേശ് നിയമസഭ മതപരിവർത്തന നിരോധന (ഭേദഗതി) ബിൽ പാസാക്കിയത്. ഭീഷണിപ്പെടുത്തിയോ വിവാഹ വാഗ്ദാനം നൽകിയോ ഒരാളെ മതപരിവർത്തനം നടത്തിയാൽ 20 വർഷം തടവോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി