കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയെ തുടര്‍ന്ന് സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌തൂപം തകര്‍ത്തത്.
അടുവാപ്പുറത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ച ഗാന്ധി രക്‌തസാക്ഷി സ്‌തൂപം നേരത്തെ തകര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി ആര്‍ സനീഷിന്റെ വീടിന് നേരെ ആക്രമണവും നടന്നിരുന്നു. തകര്‍ത്ത സ്‌തൂപത്തിന് പകരം പുതിയ സ്‌തൂപം നിര്‍മിക്കുന്നതിനായി കെ സുധാകരന്‍ തറക്കല്ലിട്ടിരുന്നു.
അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്‌പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. സ്‌ഥലത്തു സംഘർഷാവസ്‌ഥ തുടരുകയാണ്.
പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് കോൺഗ്രസിന്റെ നിർമാണത്തിലിരിക്കുന്ന സ്‌തൂപം വീണ്ടും തകർത്തത്. ഗാന്ധിജിയുടെ ഉൾപ്പെടെയുള്ള സ്‌തൂപമാണ് കഴിഞ്ഞ ദിവസം തകർത്തത്. പൊലീസ് ഇടപെട്ട് സിപിഎം – കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിട്ട ശേഷമാണ് നിർമാണത്തിലിരിക്കുന്ന സ്‌തൂപം വീണ്ടും തകർക്കപ്പെട്ടത്.
അടുവാപ്പുറത്ത് ഗാന്ധി സ്‌തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. ഇടത് പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു വിന്യസിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതറിഞ്ഞ് അടുവാപ്പുറത്ത് രാഹുലിനെയും കെ. സുധാകരനെയും അധിക്ഷേപിച്ച് പോസ്‌റ്ററുകളും സ്‌ഥാപിച്ചിരുന്നു. ‘കള്ളനു വേണ്ടി കളത്തിൽ വ്യാജൻ’ എന്നെഴുതിയ പോസ്‌റ്ററാണ് സ്‌ഥാപിച്ചത്. ഇതു യാത്ര തുടങ്ങുന്നതിനു മുൻപ് പൊലീസ് എടുത്തു മാറ്റിയിരുന്നു.
MOST READ | സിബിഎസ്ഇ പ്ളസ് ടു വിജയശതമാനം 88.39