കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്‌ഫോടനം. പടക്ക നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. ഒരാൾ മരിച്ചു. അന്യസംസ്‌ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി രണ്ടുമണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
വീട് പൂർണമായി തകർന്ന നിലയിലാണ്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. പോലീസും ബോംബ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. സ്‌ഫോടനം നടക്കുമ്പോൾ രണ്ടുപേരാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഗോവിന്ദന്റെ വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്‌ക്ക് എടുത്തത്.
അനൂപിന് പടക്ക കച്ചവടം ഉണ്ടെന്ന് പറയപ്പെടുന്നു. രാത്രി രണ്ടുമണിക്കാണ് സ്‌ഫോടന ശബ്‌ദം കേട്ടതെന്ന് അയൽവാസി പറഞ്ഞു. വീടിന് പിറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. ശരീരത്തിന് മുകളിൽ മണ്ണ് വീണ് കിടക്കുന്നുണ്ട്. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാർ വരുന്നത്. വീട്ടിൽ ലൈറ്റ് ഇടാറില്ലായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് വീട്ടിൽ ആളുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
സമീപത്തെ ഏതാനും വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഭിത്തിയിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പൊട്ടാത്ത സ്‌ഫോടക വസ്‌തുക്കളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Most Read| ചൈനയുമായി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തയ്യാർ’