കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശിനിക്ക് രോഗമുക്‌തി. കഴിഞ്ഞ മാസം 30നാണ് ഗുരുതരാവസ്‌ഥയിൽ 33-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, ശക്‌തമായ തലവേദന, അപസ്‌മാരം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ.
സാധാരണ, കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിക്കുമ്പോൾ അമീബ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിച്ചാണ് രോഗം പേടിപെടാറുള്ളത്. എന്നാൽ, യുവതി കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിച്ചിരുന്നില്ല. ചെളിമണ്ണിലും ക്ളോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും കാണുന്ന അകാന്തമീബ ഇനത്തിൽപ്പെട്ട രോഗാണുവാണ് യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്.
കേരളത്തിൽ നേരത്തെ റിപ്പോർട് ചെയ്യപ്പെട്ട കേസുകളിൽ നിന്ന് വ്യത്യസ്‍തമായാണ് യുവതിക്ക് പിടിപെട്ട അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. പി ജയേഷ് കുമാർ വ്യക്‌തമാക്കി. രോഗം ബാധിക്കാൻ വെള്ളത്തിൽ മുങ്ങിക്കുളിക്കണമെന്നില്ല എന്നതാണ് ഇതിലൂടെ വ്യക്‌തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശരിയായി അണുവിമുക്‌തമാക്കാത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുമ്പോഴും അമീബ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. യുവതിക്കും ഇത്തരത്തിലാകാം രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. അബോധാവസ്‌ഥയിലായ യുവതിയെ സമയബന്ധിതമായ ചികിൽസയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
Most Read| കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്