കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകരടക്കം മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദ് മുഹമ്മദ് എന്നയാളുമാണ് അറസ്‌റ്റിലായത്. മൂവരെയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു എക്‌സൈസ് റെയ്‌ഡ്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽ നിന്നും പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ എക്‌സൈസിന്റെ പിടിയിലാകുന്നത്.
ഇവർ സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്‌ളാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. നടൻ ഷൈൻ ടോം ചാക്കോ വിവാദത്തിന് പിന്നാലെ സിനിമാ മേഖലയിലെ ലഹരി വ്യാപനത്തെകുറിച്ച് ചർച്ചയാകുന്നതിനിടെയാണ് യുവ സംവിധായകരുടെ അറസ്‌റ്റ്.
അതേസമയം, ആരാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുനൽകിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
Most Read| രണ്ടുവയസുകാരനെ തേടി 40 ഉദ്യോഗസ്‌ഥർ, 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് നായ!