ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മെയ്‌തെയ് തീവ്ര സംഘടന ആരംഭായ് തെംഗോൽ നേതാവിന്റെ അറസ്‌റ്റിനെ തുടർന്നാണ് സംഘർഷം വീണ്ടും ശക്‌തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷാവസ്‌ഥ കണക്കിലെടുത്ത് 5 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
ഇംഫാൽ വെസ്‌റ്റ്, ഇംഫാൽ ഈസ്‌റ്റ്, തൗബാൽ, ബിഷ്‌ണുപുർ, കാക്‌ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ അഞ്ചുദിവസത്തേക്ക് റദ്ദാക്കിയത്. ആരംഭായ് തെംഗോലിന്റെ നേതാവിന്റെ പേരും ചുമത്തിയ കുറ്റവും പോലീസ് പുറത്തുവിട്ടിട്ടില്ല. സാമൂഹിക വിരുദ്ധർ വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് കണക്കാക്കിയാണ് നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി എൻ അശോക് കുമാർ വ്യക്‌തമാക്കി.
2023 മേയ് മുതൽ സംസ്‌ഥാനത്ത് നടക്കുന്ന കുക്കി-മെയ്‌തെയ് സംഘർഷങ്ങളിൽ നൂറിലേറെ ജീവനുകളാണ് നഷ്‌ടമായത്. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. പലരും ഇപ്പോഴും കാണാമറയത്താണ്. സംഘർഷം നിയന്ത്രിക്കുന്നതിൽ സംസ്‌ഥാന-കേന്ദ്ര സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗത്തിന് പട്ടികജാതി, പട്ടികവർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവാണ് സംഘർഷത്തിന് കാരണമായത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































