ഇംഫാൽ: രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ. കാങ്‌പോക്‌പിയിൽ കുക്കി വിഭാഗക്കാരാണ് പ്രതിഷേധവുമായി എത്തിയത്. വാഹനങ്ങൾക്ക് തീയിട്ടതോടെ സുരക്ഷാ സേന ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. നിരവധി പേർക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ സാധാരണ നിലയിൽ എത്തിക്കുന്നതിനായി ഇന്ന് മുതൽ ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. മെയ്‌തെയ് വിഭാഗത്തിന് ആധിപത്യമുള്ള ഇംഫാലിൽ നിന്നാണ് കുക്കി മേഖലയിലേക്ക് ബസ് സർവീസ്. ഇതിനിടെ കാങ്‌പോക്‌പിയിൽ വെച്ച് ബസിന് നേരെ സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാർ പാഞ്ഞടുത്തു.
ഇവർ ബസിന് കല്ലെറിയുകയും റോഡിൽ ടയറുകൾ കത്തിക്കുകയും ചെയ്‌തു. റോഡുകൾ യാത്രായോഗ്യമല്ലാത്ത രീതിയിൽ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാരിൽ ചിലർ സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ് പിന്തിരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.
കേന്ദ്ര സേനയുടെ വലിയ സുരക്ഷാ സന്നാഹങ്ങൾക്കിടെയാണ് ബസ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചത്. സഞ്ചാര സ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇംഫാലിൽ നിന്ന് പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് ഉൾപ്പടെ ബസ് സർവീസുകൾ ആരംഭിച്ചത്.
മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചിരുന്നു. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലായിരുന്നു നിർദ്ദേശം.
Most Read| ഇറാനുമായി ആണവ കരാർ; ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്