ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച എഐസിസി ആസ്ഥാനത്ത് നിന്ന് ഭൗതികശരീരം സംസ്കാരം നടക്കുന്ന ശ്മശാനത്തിലേക്ക് കൊണ്ടുപോകും. അന്ത്യകർമങ്ങൾ എവിടെ നടക്കുമെന്ന് സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ബന്ധുക്കളുമായി ആലോചിച്ച് സംസ്കാര സ്ഥലം സർക്കാർ തീരുമാനിക്കും.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ അന്ത്യകർമങ്ങൾ ദേശീയ സ്മാരകമായ രാജ്ഘട്ടിലാണ് നടത്തിയത്. ഇതേ മാതൃകയിൽ തന്നെ മൻമോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങളും നടക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
വെള്ളിയാഴ്ച ഡെൽഹി മോത്തിലാൽ നെഹ്റു റോഡിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിന് ശേഷം ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. 9.30വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം തുടരും. ഇതിന് ശേഷം വിലാപയാത്രയായാണ് ഭൗതികശരീരം അന്ത്യകർമങ്ങൾക്കായി കൊണ്ടുപോവുക.
അന്ത്യകർമങ്ങൾക്കായി സർക്കാർ നിശ്ചിത പ്രോട്ടോക്കോൾ പിന്തുടരുന്നുണ്ട്. വിലാപയാത്രക്ക് മുൻപ് ഭൗതികശരീരത്തിൽ ദേശീയ പതാക പുതപ്പിക്കും. തുടർന്ന് ആദരസൂചകമായി 21 ഗൺ സല്യൂട്ട് നൽകും. ദേശീയ ദുഃഖാചരണം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
സംസ്കാര സമയത്ത് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ രാജ്യത്ത് സർക്കാരിന്റെ പൊതുചടങ്ങുകളോ ഔദ്യോഗിക പരിപാടികളോ ഉണ്ടാകില്ല. നാളെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.
ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും രാജ്യാന്തര ബന്ധങ്ങളുടെ വികസനത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ ഡോ. മന്മോഹന് സിങ് രണ്ടു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചെങ്കിലും ഇന്ത്യയിലെ നവ ഉദാരവൽകരണ നയങ്ങളുടെ ക്യാപ്റ്റനായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. 1991–96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ മൻമോഹൻ സിംഗ് പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇദ്ദേഹം അസമിൽ രാജ്യസഭാംഗം എന്ന നിലയ്ക്കാണ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.
രാജ്യസഭാംഗമായി ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നലെ രാത്രി രാത്രി എട്ടു മണിയോടു കൂടി വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹത്തെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51ഓടുകൂടി മരണം സ്ഥിരീകരിച്ചു.
Most Read| കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി





































