തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ് ചെയ്‌ത രീതിയിൽ പ്രതിഷേധം അറിയിച്ച് ബിജെപി. വസ്‌ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്‌റ്റ് ചെയ്‌ത കേരള പോലീസിന്റെ നടപടി കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ഭരണഘടനാ അവകാശങ്ങളോടും മാദ്ധ്യമ സ്വാതന്ത്ര്യത്തോടുമുള്ള സഹിഷ്‌ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇത്തരം ഏകാധിപത്യമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജൻ സ്‌കറിയ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്ന നടപടികൾ ബിജെപി വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തിലെ പോലീസ് രാജിനെ ശക്‌തമായി എതിർക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
മാഹി സ്വദേശിനി നൽകിയ അപകീര്‍ത്തികേസിലാണ് മറുനാടൻ മലയാളി ചാനൽ ഉടമ ഷാജന്‍ സ്‌കറിയയെ ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌തത്. കൊടുംകുറ്റവാളിയെ കസ്‌റ്റഡിയിലെടുക്കുന്ന രീതിയിൽ കസ്‌റ്റഡിയിലെടുത്ത്, അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് ശ്വേതാ ശശികുമാറിന്റെ ഔദ്യോഗിക വസതിയിൽ ഹാജരാക്കിയപ്പോഴാണ് ഇന്ന് പുലർച്ച 12.30ഓടെ ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജൻ സ്‌കറിയയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി, ഷർട്ട് ധരിക്കാൻ പോലും സമയം അനുവദിക്കാതെ അറസ്‌റ്റ് ചെയ്‌ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും പ്രാകൃതവുമാണെന്ന് ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) പത്രകുറിപ്പിൽ പറഞ്ഞു.
മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം ഒരു മാദ്ധ്യമപ്രവർത്തകനെ വീട്ടിൽക്കയറി അതിക്രമിച്ച് പിടികൂടുന്നത് ന്യായീകരിക്കാനാവില്ലെന്നും ഇത്തരം കാടത്തപരമായ രീതികൾ അവസാനിപ്പിക്കണമെന്നും തിരുവനന്തപുരം പ്രസ് ക്ളബ് ആവശ്യപ്പെട്ടു.
മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷർട്ടിടാൻ പോലും അനുവദിക്കാതെയാണ് പോലീസ് പിടികൂടിയത്. ഷാജൻ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ മനുഷ്യാവകാശം ലംഘിക്കാതെ പോലീസിന് നടപടി സ്വീകരിക്കാം. എന്നാൽ, വീട്ടിൽകയറി അതിക്രമിച്ച് പിടികൂടുന്ന ഇത്തരം മാദ്ധ്യമവേട്ടകളെ അംഗീകരിക്കാനാവില്ലെന്നും ശക്‌തമായ പ്രതിരോധം തീർക്കുമെന്നും പ്രസ് ക്ളബ് പ്രസിഡണ്ട് പിആർ പ്രവീണും സെക്രട്ടറി എം രാധാകൃഷ്‌ണനും വ്യക്‌തമാക്കി.
Most Read| എ രാജയ്‌ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി