തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ ജനകീയ തിരച്ചിൽ ആസൂത്രണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിലിൽ നടത്തുക. നാളെ 11ആം ദിവസത്തിലേക്കാണ് തിരച്ചിൽ കടക്കുന്നത്.
ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്‌ഥലങ്ങളിൽ എത്തിക്കും. സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തിരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്‌ഥലങ്ങളിലേക്ക് അയക്കുക. ആറ് സോണുകളായി തിരിച്ചാണ് തിരച്ചിൽ.
സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചിൽ ഇവിടങ്ങളിൽ നടത്തിയതാണെങ്കിലും ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാർട്ടേഴ്‌സുകൾ ഉൾപ്പടെ 91 സർക്കാർ ക്വാർട്ടേഴ്‌സുകൾ ലഭ്യമാക്കും.
വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി സാധനങ്ങൾ ശേഖരിച്ച് അയക്കേണ്ടതില്ലെന്നും ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസത്തിന്റെ ഭാഗമായി വയനാട്ടിലെ കളക്ഷൻ സെന്ററിൽ എത്തിയ ഏഴ് ടൺ തുണി ഉപയോഗിച്ച് പഴകിയതായിരുന്നു. അത് മുഴുവനും സംസ്‌കരിക്കാനായി അയക്കേണ്ടി വന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉപകരിക്കാൻ ചെയ്‌തതാണെങ്കിലും ഈ പ്രവൃത്തി ഫലത്തിൽ ഉപദ്രവകരമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനി വേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുകയോ കലക്‌ട്രേറ്റുകളിൽ നൽകുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. വയനാട് പുനരധിവാസത്തിനായി സംസ്‌ഥാനം ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Sports| ‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’; അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്