തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്‌ടർമാരായ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണ് പിടിയിലായത്. നാലായിരത്തിലേറെ പേരിൽ നിന്ന് 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് നടന്നത്.
ചെന്നൈയിൽ രജിസ്‌റ്റർ ചെയ്‌ത് തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് എന്ന സ്‌ഥാപനം അമിത പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് കേസ്. ഒളിവിലായിരുന്ന പ്രതികൾ രഹസ്യമായി കൂർക്കഞ്ചേരിയിലെ വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഈസ്‌റ്റ് പോലീസ് ഇവരെ പിടികൂടിയത്.
മെൽക്കർ ഫിനാൻസിന് പുറമെ മെൽക്കർ നിധി, മെൽക്കർ സൊസൈറ്റി, മെൽക്കർ ടിടിഐ ബയോഫ്യൂവൽ എന്നീ പേരുകളിൽ പ്രവർത്തിച്ചാണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചിരുന്നത്. സ്‌ഥിര നിക്ഷേപത്തിന് പുറമെ ഡിബഞ്ചർ, സബോർഡിനേറ്റ് ഡെറ്റ് തുടങ്ങി പലവിധത്തിൽ നിക്ഷേപകരിൽ നിന്ന് പണം കൈപ്പറ്റിയതായും കണ്ടെത്തി.
വയോധികരെയും സ്‌ത്രീകളെയുമാണ് കൂടുതലും ഉന്നമിട്ടത്. 2024 മാർച്ച് വരെ പലിശയും നിക്ഷേപവും നൽകിയിരുന്നെങ്കിലും പിന്നീട് മുടങ്ങി. ചെന്നൈയിലാണ് കമ്പനി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതെങ്കിലും തൃശൂരിലാണ് കോർപ്പറേറ്റ് ഓഫീസ്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്