ന്യൂഡെൽഹി: തീരുവയെ ചൊല്ലിയുള്ള ഇന്ത്യ-യുഎസ് ഭിന്നത രൂക്ഷമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജപ്പാനിലെത്തും. രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും.
അതിനിടെ, യുഎസുമായി വ്യാപാരക്കരാറിൽ ഏർപ്പെടുന്നതിന്റെ ഭാഗമായി നേരത്തെ തീരുമാനിച്ച യാത്ര ജപ്പാൻ പ്രതിനിധി റദ്ദാക്കി. മോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പായാണ് ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ യുഎസിലേക്കുള്ള യാത്ര റദ്ദാക്കിയത്. യുഎസിൽ ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിന് ഔദ്യോഗിക സ്‌ഥിരീകരണം നൽകുന്നതിനായാണ് പ്രതിനിധി യുഎസിലേക്ക് പോകാനിരുന്നത്.
ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് 25 ശതമാനം തീരുവ ചുമത്തിയത് പിന്നീട് 15 ശതമാനമാക്കി കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജപ്പാൻ യുഎസിൽ 550 ബില്യണിന്റെ നിക്ഷേപം വാഗ്‌ദാനം ചെയ്‌തത്. യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അതുപ്രകാരമാണ് പ്രതിനിധിയുടെ യാത്ര റദ്ദാക്കിയതെന്നുമാണ് ജപ്പാൻ സർക്കാർ വക്‌താവ് പറഞ്ഞത്.
ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ജപ്പാനിലെത്തുന്നത്. ഇതിന് പിന്നാലെ 31, സെപ്‌തംബർ ഒന്ന് തീയതികളിൽ ചൈനയും സന്ദർശിക്കും. ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഒന്നിന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി മോദി ചർച്ച നടത്തുന്നുണ്ട്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി