ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്‌തി ലോകം അറിഞ്ഞെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷകാല പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയെ മോദി അഭിനന്ദിച്ചു.
”ഭാരതത്തിന്റെ സൈനിക ശക്‌തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം നൂറുശതമാനവും ലക്ഷ്യം നേടി. ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തു. ഇന്ത്യ നിർമിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്‌തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉൽസവം”- മോദി പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളുടെ എണ്ണം വർധിക്കുന്നുവെന്നും നക്‌സലറ്റുകളെ ഉൻമൂലനം ചെയ്‌തെന്നും നിരവധി ജില്ലകളെ നക്‌സൽ ഭീഷണിയിൽ നിന്ന് മോചിപ്പിച്ചെന്നും മോദി പറഞ്ഞു. ആദ്യമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയെ മോദി അഭിനന്ദിച്ചു.
ഒരുമാസം നീണ്ടുനിൽക്കുന്ന വർഷകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. 15 ബില്ലുകൾ പാലമെന്റിന്റെ പരിഗണനയിൽ വരും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ-പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ മുന്നോട്ടുവയ്‌ക്കാനാണ് പ്രതിപക്ഷ നീക്കം. ഓപ്പറേഷൻ സിന്ദൂറിൽ ഇടപെട്ടെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്‌തമായി ഉന്നയിച്ചേക്കും.
അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന ദുരന്തം, വോട്ടർപട്ടിക പരിഷ്‌കരണം, ഇന്ത്യയുടെ വിദേശനയം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്. വർഷകാല സമ്മേളനം സുഗമമായും ഫലപ്രദമായും നടത്താൻ കേന്ദ്ര സർക്കാർ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി. സർവകക്ഷി യോഗത്തിൽ 51 രാഷ്‌ട്രീയ പാർട്ടികളിൽ നിന്നായി 54 പ്രതിനിധികൾ പങ്കെടുത്തു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!