കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്‌ഥിതി നാശത്തിന് 1200.62 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. സംസ്‌ഥാന സർക്കാർ ഫയൽ ചെയ്‌ത അഡ്‌മിറാലിറ്റി സ്യൂട്ടിലാണ് ജസ്‌റ്റിസ് എംഎ അബ്‌ദുൽ ഹക്കീമിന്റെ ഉത്തരവ്.
മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസ വസ്‌തുക്കൾ അടക്കം സമുദ്രത്തിൽ കലരുകയും ചെയ്‌തത് മൂലം പരിസ്‌ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്‌ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ നഷ്‌ടപരിഹാരത്തിന് അർഹത ഉണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പൽ കമ്പനി ഉയർത്തിയത്.
അപകടം നടന്നിട്ടുള്ളത് സമുദ്രാതിർത്തിയിൽ നിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്‌മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു. സർക്കാർ അഡ്‌മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്‌തതിനെ തുടർന്ന് വിഴിഞ്ഞത്തെത്തിയ കപ്പൽ അറസ്‌റ്റ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മേയ് 24നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി അപകടമുണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക്- പടിഞ്ഞാറ് വെച്ചാണ് അപകടത്തിൽപ്പെട്ടത്. ചെരിവ് നിവർത്താനുള്ള ശ്രമം നടത്തിയെങ്കിലും കപ്പൽ പൂർണമായി മുങ്ങുകയായിരുന്നു.
കപ്പലിൽ നിന്ന് വേണ്ട കണ്ടെയ്‌നറുകളും വിനാശകാരികളായ പ്‌ളാസ്‌റ്റിക് അവശിഷ്‌ടങ്ങളും സമുദ്ര പരിസ്‌ഥിതിയിൽ പ്രത്യാഘാതം സൃഷ്‌ടിച്ചിരുന്നു. കപ്പലപകടത്തെ തുടർന്ന് മൽസ്യ-ജല സമ്പത്തിന് വ്യാപക നാശനഷ്‌ടം ഉണ്ടാവുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്‌ഥാന സർക്കാർ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!






































