തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. സ്‌പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമന്റ് പെയിന്റിങ്ങിന് ഉൾപ്പടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയത്. കർശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കേരളത്തിൽ എത്തിയ ബുധനാഴ്‌ച തന്നെയാണ് മുല്ലപ്പെരിയാർ ഡാം അറ്റകുറ്റപണിക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയതും. പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്ന് ഉത്തരവിൽ പറയുന്നു.
ഇടുക്കി എംഐ സിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയരുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളുടെയോ സാന്നിധ്യത്തിൽ മാത്രമേ ജോലികൾ നടത്താവൂ, നിർമാണ സാമഗ്രികൾ മുൻകൂർ അനുമതി വാങ്ങി, പകൽ സമയങ്ങളിൽ മാത്രമേ കൊണ്ടുപോകാവൂ. തേക്കടി, വള്ളക്കടവ് ചെക്ക്പോസ്‌റ്റുകളിൽ പരിശോധന ഉണ്ടാകും. അനുമതി നൽകാത്ത ഒരു നിർമാണവും അനുവദിക്കില്ല. വനനിയമം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സൂക്ഷ്‌മ പരിശോധനക്ക് ശേഷമേ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കൂ എന്നായിരുന്നു കേരള സർക്കാരിന്റെ ആദ്യ നിലപാട്. നിർമാണ സാമഗ്രികളുമായി എത്തിയ തമിഴ്‌നാട് വാഹനം കേരളം തടഞ്ഞതും വിവാദമായിരുന്നു. പിന്നാലെ കഴിഞ്ഞ ആറാം തീയതി തമിഴ്‌നാട് അപേക്ഷ നൽകി. ഈ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. 2011ലാണ് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇതിന് മുൻപ് സുരക്ഷാ പരിശോധന നടത്തിയത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു