ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി അമേരിക്കയുടെ സഹായം തേടുമെന്നാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് എൻഐഎയുടെ പുതിയ നീക്കം.
നിലവിൽ അമേരിക്കയിൽ ജയിലിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മറ്റു രാജ്യങ്ങളിലേക്ക് തന്നെ അയക്കരുതെന്ന കാര്യത്തിൽ നിബന്ധന മുന്നോട്ടുവെച്ച ശേഷമാണ് അമേരിക്കയിലെ വിചാരണാ നടപടികളുമായി ഹെഡ്‌ലി സഹകരിച്ചത്. ഇക്കാര്യത്തിൽ ആവശ്യാനുസരണം ഉചിതമായ തീരുമാനമെടുക്കുമെന്ന് എൻഐഎ വ്യക്‌തമാക്കി.
ഒരാഴ്‌ചയായി എൻഐഎ കസ്‌റ്റഡിയിലുള്ള റാണയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. ഹെഡ്‌ലിയുടെയും റാണയുടെയും ഇന്ത്യൻ സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. റാണയുടെ സ്‌ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഹെഡ്‌ലി മുംബൈയിൽ എത്തിയത്.
ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദ്ദേശപ്രകാരം ബഷീർ ഷെയ്‌ക്ക് എന്ന വ്യക്‌തിയാണ് സൗകര്യങ്ങൾ ഏർപ്പാടാക്കിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൗകര്യവും കണ്ടെത്തി നൽകിയതും ഇയാളായിരുന്നുവെന്ന് എൻഐഎ വ്യക്‌തമാക്കുന്നു. എന്നാൽ, റാണയുടെയും ഹെഡ്‌ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ഷെയ്‌ക്കിന് വിവരമുണ്ടായിരുന്നോ എന്നതിൽ ഏജൻസി വ്യക്‌തത നൽകിയിട്ടില്ല.
മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്‌ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ പട്ടികയിൽ ഇല്ല. ഇയാൾ പിന്നീട് ഇന്ത്യ വിട്ടെന്നാണ് വിവരം. കൂടാതെ ഹെഡ്‌ലിയുടെ ഇന്ത്യയിലെ മറ്റുയാത്രകളിൽ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നു. റാണയ്‌ക്ക് ഇന്ത്യയിൽ ഏതെങ്കിലും സംഘടനയുമായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ എന്നതും അറിയാനാണ് ശ്രമം.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ